ഫിസിയോതെറാപ്പി



ഫിസിയോതെറാപ്പി

എല്ലാ ആശുപത്രികളിലും ഇന്ന് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഫിസിയോതെറാപ്പിസ്റ്റിന്റേത്. ആശുപത്രികള്‍ക്ക് പുറമെ ചെറുനഗരങ്ങളില്‍ പോലും ഇഷ്ടം പോലെ ഫിസിയോതെറാപ്പി സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടര്‍മാരെ പോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഫിസിയോതെറാപ്പിസ്റ്റുകളും കുറവല്ല.
ചലനവൈകല്യം കൊണ്ട് കഷ്ടതയനുഭവിക്കുന്നവരുടെ വേദനയകറ്റി സ്വന്തമായി ചലിക്കാന്‍ സഹായിക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ പ്രാഥമിക ലക്ഷ്യം. പല കാരണങ്ങള്‍ കൊണ്ട് ചലനവൈകല്യം സംഭവിക്കാം. ചിലപ്പോഴത് രോഗം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ അപകടത്തില്‍ സംഭവിച്ചതായിരിക്കാം. ജന്മനായുള്ള വൈകല്യങ്ങള്‍ കൊണ്ടും പ്രായാധിക്യം കൊണ്ടും ശാരീരികചലനത്തില്‍ ബുദ്ധിമുട്ട് നേരിടുന്നവരുണ്ട്. ഇവരെയെല്ലാം സ്വന്തമായി ചലിക്കാന്‍ സഹായിക്കുക എന്ന മഹത്തായ ദൗത്യമാണ് ഫിസിയോതെറാപ്പിസ്റ്റിന് നിര്‍വഹിക്കാനുളളത്. ഇത് ഡോക്ടര്‍മാര്‍ ചെയ്യേണ്ട പണിയല്ലേ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. രോഗിയുടെ ശാരീരികസ്ഥിതി മനസിലാക്കി അവര്‍ക്ക് മരുന്നും വ്യായാമ മുറകളും നിര്‍ദ്ദേശിക്കേണ്ട ഉത്തരവാദിത്തം മാത്രമാണ് ഡോക്ടര്‍മാര്‍ക്കുള്ളത്. ഈ വ്യായാമമുറകള്‍ ശരിയായി അഭ്യസിപ്പിച്ചും മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ചും ഇവരെ നടത്തിക്കേണ്ട ജോലി ഫിസിയോതെറാപ്പിസ്റ്റിന്റേതാണ്. ഇലക്‌ട്രോതെറാപ്പി, മാഗ്‌നറ്റോതെറാപ്പി, മസാജിങ് എന്നിവയൊക്കെ ഇവര്‍ അറിഞ്ഞിരിക്കണം. രോഗി സ്വന്തമായി നടക്കാനാകും വരെ കൈത്താങ്ങായി ഫിസിയോതെറാപ്പിസ്റ്റ് ഒപ്പം തന്നെയുണ്ടാകും.
എന്തുപഠിക്കണം
ഫിസിയോതെറാപ്പി കരിയറാക്കാന്‍ തീരുമാനിച്ചവര്‍ ചെയ്യേണ്ടത് സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടുവിന് ചേരലാണ്. സയന്‍സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു ജയിച്ചാല്‍ മാത്രമേ ഫിസിയോതെറാപ്പി പഠനത്തിന് ചേരാന്‍ സാധിക്കൂ. ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ നല്ല അടിത്തറയുണ്ടായിരിക്കണം ഫിസിയോതെറാപ്പി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്.
ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.) യാണ് ഈ രംഗത്തെ ബിരുദകോഴ്‌സ്. നാലരവര്‍ഷമാണ് കോഴ്‌സ് കാലാവധി. ഇതില്‍ അവസാനത്തെ ആറുമാസം ഏതെങ്കിലും ആശുപത്രികളിലോ ഫിസിയോതെറാപ്പി സെന്ററുകളിലോ ഇന്റേണ്‍ഷിപ്പ് പരിശീലനമായിരിക്കും. ബി.പി.ടി. വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് പി.ജി. കോഴ്‌സായ മാസ്‌റ്റേഴ്‌സ് ഇന്‍ ഫിസിയോതെറാപ്പി (എം.പി.ടി.) കോഴ്‌സ് ചെയ്യാം. എം.പി.ടി. കഴിഞ്ഞവര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ ഗവേഷണത്തിനുളള അവസരവുമുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തും മികച്ച തൊഴില്‍സാധ്യതകള്‍ ഫിസിയോതെറാപ്പിസ്റ്റുകളെ കാത്തിരിക്കുന്നു.
എവിടെ പഠിക്കാം
ഫിസിയോതെറാപ്പിയില്‍ ബിരുദപഠനത്തിന് അവസരമൊരുക്കുന്ന മികച്ച സ്ഥാപനങ്ങള്‍ രാജ്യത്തിന് പുറത്തുണ്ട്. അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മിന്നെസോട്ട, ടെംപിള്‍ യൂണിവേഴ്‌സിറ്റി എന്നിവ ഫിസിയോതെറാപ്പി പഠനത്തിന് പേരുകേട്ടവയാണ്. ഇംഗ്ലണ്ടിലെ കിങ്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിങ്ഹാം എന്നിവയും മികച്ച രീതിയില്‍ ഫിസിയോതെറാപ്പി കോഴ്‌സ് സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളാണ്. ഇവിടങ്ങളിലൊക്കെ നിരവധി ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും കോഴ്‌സ് കഴിഞ്ഞിറങ്ങുന്നുണ്ട്. ഇവരില്‍ മലയാളികളും കുറവല്ല. അതത് സര്‍വകലാശാലകളുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ കോഴ്‌സിന്റെ അഡ്മിഷനെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാകും.
ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഹൂഗ്‌ളിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫേര്‍ ദി ഓര്‍ത്തോപീഡിക്കലി ഹാന്‍ഡികാപ്പ്ഡ്, തമിഴ്‌നാട്ടിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, അലിഗഢ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുളള അലിഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാ-മെഡിക്കല്‍ സയന്‍സസ്,മുംബൈയിലെ കെ.ജെ. സോമയ്യ കോളേജ് ഓഫ് ഫിസിയോതെറാപ്പി,നാസിക്കിലെ മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത്‌സയന്‍സസ്,തമിഴ്‌നാട്ടിലെ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി എന്നിവയാണ് മികച്ച രീതിയില്‍ ഫിസിയോതെറാപ്പി പഠന സൗകര്യമൊരുക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍. നോയ്ഡയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, ഗാസിയബാദിലെ അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോതെറാപ്പി, ന്യൂഡല്‍ഹി കോളേജ് ഓഫ് പിസിയോതെറാപ്പി, മണിപ്പാലിലെ കസ്തൂര്‍ഭായ് കോളേജ് ഓഫ് ഫിസിയോതെറാപ്പി, ഹൈദരാബാദിലെ നൈസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങി നിരധി സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. ഇതിന് പുറമെ രാജ്യത്തെ ഒട്ടുമിക്ക സര്‍വകലാശാലകളിലും ഫിസിയോതെറാപ്പി കോഴ്‌സുകള്‍ നടത്തുന്നു.
ആവശ്യം വേണ്ടതെന്തെല്ലാം
ശയ്യാവലംബികളായ ഹതഭാഗ്യരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുക എന്ന ഭാരിച്ച ദൗത്യമാണ് ഫിസിയോതെറാപ്പിസ്റ്റിന് ചെയ്യാനുളളത്. ആതുരസേവനത്തിന്റെ മറ്റൊരു മുഖമാണിത്. വേദനയനുഭവിക്കുന്ന മനുഷ്യരോട് കരുണയും അനുതാപവുമുള്ളവര്‍ക്ക് മാത്രമേ ഈ തൊഴില്‍ശാഖയില്‍ ശോഭിക്കാനാകൂ. ശാരീരികചലനം സാധ്യമല്ലാത്തവരെക്കൊണ്ട് വ്യായാമപരിപാടികള്‍ ചെയ്യിക്കുകയാണ് ഫിസിയോതെറാപ്പിസ്റ്റിന്റെ പ്രാഥമികജോലി. ഇത്തരത്തില്‍ വ്യായാമം ചെയ്യിക്കണമെങ്കില്‍ ഫിസിയോതെറാപ്പിസ്റ്റിനും നല്ല ആരോഗ്യം വേണം. കണ്‍സള്‍ട്ടിങ് മുറിയിലിരുന്ന് രോഗികള്‍ക്ക് മരുന്നു കുറിച്ചുകൊടുക്കുന്നതുപോലെ ആയാസരഹിതമായ പണിയല്ല ഫിസിയോതെറാപ്പിസ്റ്റിന്റേത്. രോഗിക്കൊപ്പം നിന്ന് വ്യായാമപരിപാടികളില്‍ തുടക്കം മുതല്‍ ഒടുക്കം വരെ കൂട്ടുനില്‍ക്കേണ്ടിവരും ഫിസിയോതെറാപ്പിസ്റ്റിന്. പലപ്പോഴും ഒന്നിരിക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല. എറേ ക്ഷമ വേണ്ടൊരു ജോലി കൂടിയാണിത്. മാസങ്ങളോളം വ്യായാമം ചെയ്യിച്ചാല്‍ മാത്രമേ ചില രോഗികളില്‍ അല്പമെങ്കിലും പുരോഗതി കാണാനാവൂ. ഇതിനെല്ലാം മാനസികമായും ശാരീരികമായും സന്നദ്ധയുള്ളവര്‍ മാത്രം ഫിസിയോതെറാപ്പിയെ കരിയറായി സ്വീകരിച്ചാല്‍ മതി. മികച്ച ആശയവിനിമയശേഷിയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യമാണ്.
പഠനം കേരളത്തില്‍
കേരളത്തില്‍ ആരോഗ്യവിദ്യാഭ്യാസവകുപ്പും തൃശൂര്‍ ആസ്ഥാനമായി പുതുതായി ആരംഭിക്കപ്പെട്ട ആരോഗ്യസര്‍വകലാശാലയും ഫിസിയോതെറാപ്പി കോഴ്‌സുകള്‍ ഏകോപിപ്പിച്ചുവരുന്നു. കോഴിക്കോട്ടെ ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പി (50 സീറ്റ്),കോഴിക്കോട്ടെ എ.ഡബ്ലു.എച്ച്. സ്‌പെഷല്‍ കോളേജ് (50 സീറ്റ്),പെരിന്തല്‍മണ്ണയിലെ ഇ.എം.എസ്. മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് (30 സീറ്റ്), കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (30 സീറ്റ്),കോട്ടയം വൈക്കത്തെ ബി.സി.എഫ്. കോളേജ് ഓഫ് ഫിസിയോതെറാപ്പി (30 സീറ്റ്), തിരുവനന്തപുരത്തെ ബഥനി നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പി (30 സീറ്റ്) എന്നിവയാണ് ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് നടത്തുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്വാശ്രയ കോളേജുകള്‍. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തലശേരിയിലെ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ്, അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലും ബി.പി.ടി. കോഴ്‌സ് നടത്തുന്നു. എം.ജി. സര്‍വകലാശലായുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഗാന്ധിനഗര്‍, അങ്കമാലി, തേവര സെന്ററുകളിലും ബി.പി.ടി. കോഴ്‌സുണ്ട്.
ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് കേരളത്തില്‍ ബി.പി.ടി. കോഴ്‌സ് പ്രവേശനത്തിനുളള മാനദണ്ഡം. എന്‍ട്രന്‍സ് പരീക്ഷയില്ല. പ്ലസ്ടു മാര്‍ക്കാണ് അഡ്മിഷന് പരിഗണിക്കപ്പെടുക.

Comments

Popular posts from this blog

ആപ്റ്റിറ്റൂട് ടെസ്റ്റ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്

പ്ലസ്ടുവിനേ ശേഷം

മഹാരാജാസ് എറണാകുളം 2018 അഡ്മിഷന്